Monday, July 26, 2010

ചെങ്കൊടിക്കു കുങ്കുമത്തിന്റെ മണം

മുസ്‌ലിംകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ മുഖ്യമന്ത്രിക്കു എന്നാണിത്ര അസഹിഷ്ണുത, പോപ്പുലര്‍ ഫ്രണ്ട് വിചാരിച്ചാലും ഇല്ലെങ്കിലും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇഷ്ടപ്പെട്ട മതം സ്വയം ഇഷ്ടപ്രകാരം സ്വീകരിക്കാനുള്ള അവകാശമുണ്ട്. അതില്‍ കമ്മ്യൂണിസ്റ്റ്കാര്‍ എന്തിനാണിത്ര പേടിക്കുന്നത്. മതം എന്നാല്‍ ആചാരങ്ങളുടെ സാകല്യമല്ല. വിശ്വാസമാണു. നിര്‍ബ്ബന്ധപൂര്‍‌വ്വം ഒരാളുടെ വിശ്വാസത്തെ സ്വാധീനിക്കാനാവുമെന്നു ബുദ്ധിയുള്ളവര്‍ ആരും കരുതുകയില്ല. രാജ്യത്തേ പല സ്റ്റേറ്റുകളും ഹിന്ദു ഭൂരിപക്ഷ പ്രദേശമായതില്‍ ആര്‍ക്കെങ്കിലും കുണ്ഠിതമുണ്ടാവുകയില്ല. അതില്‍ ഒരപകടവുമില്ല. മതഭ്രാന്ത് മാത്രമാണു എപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ലൗ ജിഹാദ് ആരോപിച്ച് അലമുറയിട്ട സംഘ് പരിവാറും അത് വായ് തൊടാതെ വിഴുങ്ങാന്‍ ശ്രമിച്ച കോടതിയും തെളിവിന്റെ തരിമ്പും കിട്ടാതെ വന്നപ്പോള്‍ ആ പാഴ്പ്രചാരത്തിനു ഉപയോഗിച്ച പേനയും കുന്തവും അണ്ണാക്കിലിട്ടു ചര്‍ദ്ദിച്ചത് നാം കണ്ടതാണു. ആ ചര്‍ദ്ദിച്ചതാണു ഇദ്ദേഹം വീണ്ടും എടുത്തു നീട്ടുന്നത്. പിന്നെ മുസ്‌ലിംകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുന്നതില്‍ വിഷമിച്ചിട്ടു കാര്യമില്ല. അത് പ്രകൃതി നല്‍കിയ ഔദാര്യമാണു. അതിനെ സന്തോഷത്തോടെയാണു ഏതു മനുഷ്യസ്നേഹിയും നോക്കിക്കാണുക. മതങ്ങളല്ല, പ്രത്യുത, രാഷ്ട്രീയക്കാരാണു മനുഷ്യരെ കൊന്നൊടുക്കിയത്. സ്വന്തം നാട്ടില്‍ നിന്നു പോലും തച്ചുടച്ചുകൊണ്ടിരിക്കുന്ന സ്റ്റാലിന്റെ പ്രതിമയോടു ചോദിച്ചാല്‍ അറിയാം ഇതൊക്കെ. അധികാരങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടവും രക്തസാക്ഷിത്വവും പുണ്യമായിക്കണ്ടു കൊണ്ട് ബോമ്പുരാഷ്ട്രീയം അഭിമാനത്തോടെ കൊണ്ടു നടക്കുന്ന മാര്‍കിസ്റ്റുകള്‍ക്കു സ്നേഹം, സാഹോദര്യം എന്നതൊക്കെ അരോചകങ്ങളായിരിക്കമെന്നതില്‍ സംശയമില്ല. അക്രമം അത് കൂട്ടമായി ചെയ്യുമ്പോഴും രഹസ്യമായി ചെയ്യുമ്പോഴും നാസ്തികര്‍ക്കു കുഴപ്പമില്ല. എന്നാല്‍ ഇരുളിന്റെ മറവിലും നിന്റെ തിന്മകള്‍ ദൈവത്തിന്റെ കണ്ണൂകള്‍ പിന്തുടരുന്നുണ്ടെന്നു പഠിപ്പിക്കുന്ന മതവും ഭക്തിയുമാണു ലോകത്തെ നിലനിര്‍ത്തുന്നത്. അബലര്‍ക്കും അശണര്‍ക്കും ദാനവും കാരുണ്യവും കൊണ്ടനുഗ്രഹിക്കണമെന്നു പഠിപ്പിക്കുന്ന മത പ്രസ്ഥാനങ്ങളാണു കേരളത്തിലെ ആയിരക്കണക്കായ അനാഥാലയങ്ങള്‍ നടത്തുന്നത്. ഇന്ത്യയെന്ന മഹാരാജ്യത്ത് ആര്‍ക്കെങ്കിലും തന്റെ എതിര്‍‌വിഭാഗത്തെ തുടച്ചു നീക്കാന്‍ കഴിയുമെന്നോ വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല ഇവിടുത്തെ ജനങ്ങള്‍. അതു കൊണ്ടു നാസ്തികനായ മുഖ്യമന്ത്രി മുസ്‌ലിംകളെ കുറിച്ചു പറഞ്ഞു ഹിന്ദുക്കളെ ഇളക്കിവിടാന്‍, പരസ്പരം പോരടിപ്പിക്കാന് നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ല. മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണു മാര്‍ക്കു വാങ്ങുന്നതെന്നും ന്യൂനപക്ഷങ്ങള്‍ അവിഹിതമായി പലതും നേടിയെന്നുമുള്ള പ്രസ്താവന അദ്ദേഹത്തിന്റെ തന്നെ നാവിലൂടെയാണു പുറത്തു വന്നത്. വിവാദങ്ങള്‍ സൃഷ്ടിച്ചും പ്രകോപിപ്പിച്ചും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവണത നല്ലതല്ല. കേരളത്തിലെ സമുദായങ്ങള്‍ പ്രബുദ്ധരാണു, സംസ്കാര സ്മ്പന്നരാണു. അവര്‍ ഉപജീവനത്തിനും അതിജീവനത്തിനും വേണ്ടിയുള്ള ജോലിയില്‍ മുഴുകട്ടേ, വിവാദങ്ങള്‍ അവരുടെ സമയങ്ങള്‍ കവര്‍ന്നെടുത്തു കൂടാ, അതു കൊണ്ടു ബഹു മുഖ്യമന്ത്രി വായ് അടച്ചു വെക്കുകയാണു നല്ലത്. അതാണു കേരളത്തിന്റെ സമഗ്ര പുരോഗതിക്കു മുഖ്യമന്ത്രിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം.
അല്ലെങ്കില്‍ ഇതു തുടര്‍ന്നാല്‍ കേരള ജനത താങ്കളുടെ മുണ്ടയിച്ചു നോക്കും, കാവി ട്രൗസറാണോ അങ്ങ് അണിഞ്ഞിരിക്കുന്നത് എന്നു..